കൊല്ലം: തെന്മല ഡാമിൽ കണ്ടെത്തിയ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം തമിഴ്നാട് സ്വദേശിയുടേതെന്ന് പ്രാഥമിക നിഗമനം. ഞായറാഴ്ച രാവിലെയാണ് ഡാം സുരക്ഷാ ജീവനക്കാർ മൃതദേഹം കണ്ടെത്തിയത്.
ഇതേ തുടർന്ന് ജീവനക്കാർ കുളത്തൂപ്പുഴ പോലീസിൽ വിവരം അറിയിച്ചു. ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലായിരുന്നു. ഡാം ടോപ്പിൽ നിന്നും കണ്ടെത്തിയ ബാഗിൽ നിന്ന് തിരുനെൽവേലി സ്വദേശിയുടെ തിരിച്ചറിയൽ രേഖകൾ ലഭിച്ചിരുന്നു.
തിരുനെൽവേലി സ്വദേശി ഉലകമണി (26) ആണ് മരിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തുടർന്ന് പോലീസ് ബന്ധുക്കളെ വിവരമറിയിച്ചു. നാല് ദിവസം മുൻപ് ഉലകമണിയെ ഡാമിന് സമീപത്ത് നിന്ന് കാണാതായിരുന്നു.
ജോലി തേടിയാണ് ഇയാൾ കേരളത്തിലേക്ക് എത്തിയത്. ഇതിനിടെ ഉലകമണിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ തിരുനെൽവേലി പോലീസിൽ പരാതിയും നൽകിയിരുന്നു. പിന്നാലെയാണ്
ഡാമിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.
അഗ്നിശമന സേന സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്. ഡിഎൻഎ പരിശോധനയ്ക്ക് ശേഷമേ മൃതദേഹം ഉലകമണിയുടേത് ആണെന്ന് ഉറപ്പിക്കാൻ സാധിക്കൂ. അസ്വാഭാവിക മരണത്തിന് കേസെടുത്ത് കുളത്തൂപ്പുഴ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.